ശീർഷകചിത്രം വരച്ചു തന്നത് പ്രിയ സുഹൃത്ത് ആർട്ടിസ്റ്റ് ബാലകൃഷ്ണൻ, കോട്ടയം

Sunday, 10 March 2013

രണ്ടു കുസൃതിക്കവിതകൾ


ഗ്രിപ്പില്ലെങ്കിൽ



ചപ്പലുമിട്ടു നടക്കുന്നവരേ!
ഇപ്പം വീഴും സൂക്ഷിച്ചോ!
സ്ലിപ്പറിലാണു നടപ്പെന്നോർത്തോ
ഗ്രിപ്പില്ലെങ്കിൽ സ്ലിപ്പാകും.



Tuesday, 22 January 2013

കഥ കേട്ടോ! മാളോരേ!



കുഴിയാനക്കുഴിയില്‍ വീണൊരു 

വലിയാനക്കൊമ്പനെയിന്നലെ

വഴിപോക്കരെറുമ്പുകള്‍ ചേര്‍ന്നൊരു 

പനനാരില്‍ കെട്ടിവലിച്ചി-

ട്ടെലിമാളക്കൊട്ടിലിലാക്കിയ

കഥ കേട്ടോ! മാളോരേ!






Saturday, 19 January 2013

കൺ(ഫ്യൂഷൻ)


കൂ കൂ  പാടും കുയിലൊരു വിരുതന്‍ 
കൂടില്ലാത്തോന്‍ കുഴിമടിയന്‍ 
കാ കാ  കാ കാ കാക്കക്കൂട്ടില്‍ 
മുട്ടയിടും കുയില്‍  സൂത്രക്കാരി 
നോക്കിയിരുന്നോ കാക്കേ! നിന്നുടെ 
കാക്കിരി പീക്കിരി മുട്ടകളെല്ലാം 
പൊട്ടി വിരിഞ്ഞാല്‍ കേള്‍ക്കാമപ്പോള്‍ 
കാ.. കാ  കൂ.. കൂ   കാ.. കാ  കൂ.. കൂ 

Sunday, 23 December 2012

എന്തൊരു വാല്


കാണാനഴകുള്ളെന്‍  
പൈക്കുട്ടിയെപ്പഴും 
പയ്യിന്നരികത്തു നില്‍പ്പാണ് 
പയ്യെ ഞാന്‍ ചെന്നാലൊ----
രോട്ടമാണയ്യട!  
കയ്യെത്തും മുമ്പൊരു 
ചാട്ടമാണ് 
പൈക്കുട്ടിയോടുമ്പോ--
ളെന്തൊരു സ്പീഡാണ് 
ഓടിപ്പിടിക്കാനും പാടാണ് 
വാലില്‍ പിടിക്കുവാന്‍ 
ചേലാണെന്നാകിലും 
നിന്നു തരാനെന്തു വാലാണ്?




Saturday, 1 December 2012

വയ്യില്ലേലും ...



പയ്യിനെയിന്നു നനച്ചോടാ?
ചെയ്യണമെന്നു നിനച്ചില്ല.
പയ്യിനു കാടി കൊടുത്തോടാ?
അയ്യെൻറമ്മേ! ഓർത്തില്ല.
പയ്യിനു പുല്ലു മുറിച്ചോടാ?
വയ്യെൻറമ്മേ! സുഖമില്ല.
പയ്യിൻ പാലു കുടിക്കാൻ വാ!
വയ്യില്ലേലും ദാ വരണു!


* അവലംബം - ഇതേ ആശമുള്ള ഒരു നാടൻകുട്ടിക്കവിത


Monday, 12 November 2012

അമ്പട! ഹയ്യട!

ആണ്ടെ! വരുന്നൊരു ചെണ്ടക്കാരൻ
നീണ്ടുമെലിഞ്ഞ കഷണ്ടിക്കാരൻ.
ചെണ്ടക്കോലു കണക്കു വളഞ്ഞൊരു
ചെണ്ടക്കാരൻ നീലാണ്ടൻ.
കണ്ടാലാളൊരു മണ്ടൻ തന്നെ
മിണ്ടാൻ പോലും കെല്പില്ലാത്തോൻ
കണ്ടവരങ്ങനെ പറയും പക്ഷേ,
കേട്ടവരാരുണ്ടവനുടെ മേളം.
കാണുമ്പോലല്ലാളൊരു കേമൻ
കാണണമെങ്കിൽ പൂരം വരണം
കോലം കെട്ടീട്ടാന നിരന്നാൽ
നീലാണ്ടന്റെ പുറപ്പാടായ്!
ചെണ്ടയുമായവനെത്തുന്നേരം
താളം മുറുകും മേളം മുറുകും
അതു കേട്ടാളുകൾ തലയാട്ടീടും
അമ്പട! ഹയ്യട! എന്തൊരു മേളം.